HILAL

ഗ്രഹണങ്ങളും ഖുര്‍ആനും 4

F
Fasalullah Hussain
Published on June 14, 2026

ഗ്രഹണങ്ങളും ഖുര്‍ആനും: 4
🌗▪️▪️▪️🔅▪️▪️▪️🌗

സൂര്യഗ്രഹണത്തെ കുറിച്ചുള്ള സൂചനയും ഖുര്‍ആന്‍ നല്‍കുന്നതായി ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സാക്ഷീകരിക്കുന്നുണ്ട്. ഖുര്‍ആനിലെ 81ാം സര്‍ഗ്ഗത്തിലെ പ്രഥമ വചനമായ إِذَا ٱلشَّمۡسُ كُوِّرَتۡ (സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍) എന്നതാണ് തെളിവായി ഉദ്ധരിക്കുന്നത്. തുടര്‍ന്നുള്ള വചനങ്ങളെ പാരമ്പര്യ പരിഭാഷകരും വ്യാഖ്യാതാക്കളും അന്ത്യദിനത്തിന്‍റെ ലക്ഷണങ്ങളായി അവതരിപ്പിക്കുന്നു. അതിനാല്‍ ഈ സൂക്തവും സാധാരണ നടക്കുന്ന പ്രാപഞ്ചിക പ്രതിഭാസമായ ഗ്രഹണങ്ങളെ കുറിച്ചല്ല എന്ന നിഗമനത്തിലാണ് എത്തുന്നത്. ഇവിടെ كُوِّرَتۡ (പൊതിയുക) എന്നതാണ് പ്രയോഗം. ഖുര്‍ആന്‍ മൂന്നിടങ്ങളില്‍ മാത്രം പ്രയോഗിച്ചിട്ടുള്ള ك-و-ر എന്ന ധാതുവില്‍ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞിരിക്കുന്നത്. പൊതിയുക, ചുറ്റുക, ചുരുട്ടുക എന്നിവയാണ് പ്രാഥമിക അര്‍ത്ഥങ്ങള്‍. മുറിവുകള്‍ പൊതിഞ്ഞു കെട്ടുന്നതിനും സാധനങ്ങള്‍ പൊതിയുന്നതിനും ഈ പദം ഉപയോഗിക്കുന്നു. ഏറ്റവും എളുപ്പത്തില്‍ ഗ്രാഹ്യമാവുക ഇംഗ്ലീഷിലെ തത്തുല്ല്യപദമായ 'cover' എന്നതിന്‍റെ തല്‍ഭവം ഈ അറബി പദമാണെന്ന് നിരീക്ഷിക്കുമ്പോഴാണ്.

സൗരയൂഥത്തിലെ പ്രകാശസ്രോതസ്സായ സൂര്യന്‍റെ പ്രഭ മൂടപ്പെടുന്ന അവസ്ഥ പ്രപഞ്ചനാശസൂചകമാണ്. കാരണം സൂര്യനില്‍ നടക്കുന്ന അണുകേന്ദ്ര സംയോജനത്തിന്‍റെ അളവ് കുറയുക എന്നത് സൂര്യന്‍ തമോഗര്‍ത്തമായി പരിണമിക്കുന്ധതിന്റെ ലക്ഷണമാണ്.  എന്നാല്‍ ദിനേന ഭൂമിയിലെ പ്രകാശം അപ്രത്യക്ഷമാകുന്നതായി നമുക്ക് അനുഭവപ്പെടുന്നത് ഭൂമിയുടെ ദിനചലനമായ ഭ്രമണചലനത്തിന്‍റെ ഫലമായിട്ടാണ്. രാത്രിയില്‍ ഇരുട്ട് പൊതിയുന്നതും പകലില്‍ പ്രകാശത്താല്‍ ആവരണം ചെയ്യപ്പെടുന്നതും ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇതേ പദപ്രയോഗത്താലാണ്. യാസീന്‍ എന്ന അദ്ധ്യായത്തിലെ 37ാം വചനം കാണുക:
▪️ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ
“രാത്രി പകലിനെ ആവരണം ചെയ്യുന്നു. പകല്‍ രാത്രിയ്ക്ക് മുകളിലും ആവരണം തീര്‍ക്കുന്നു.”

ഇത് ദിനേന നടക്കുന്ന സര്‍വ്വര്‍ക്കും ബോധ്യമാകുന്ന പ്രാപഞ്ചിക പ്രതിഭാസമാണ്. ഈ വിവരണം മനുഷ്യരെ ദൈവത്തിലേക്കും വേദസത്യത്തിലേക്കും ഉല്‍ബുദ്ധരാക്കുന്നതിന് വേണ്ടിയാണ്. ഇതേ പ്രയോഗമാണ് إِذَا ٱلشَّمْسُ كُوِّرَتْ (സൂര്യന്‍ മറക്കപ്പെടുമ്പോള്‍) എന്ന സൂക്തത്തിലും ദൃശ്യമാകുന്നത്.

സൂര്യനും ഭൂമിക്കും നടുവിലായി ചന്ദ്രന്‍ വരികയും ഇവ ഒരു നേര്‍രേഖയിലാവുകയും ചെയ്യുമ്പോള്‍ ഭൂനിവാസികള്‍ക്ക് സൂര്യതേജസ്സ് ചന്ദ്രനാല്‍ മറക്കപ്പെടുന്ന അവസ്ഥയാണ് സൂര്യഗ്രഹണം. ഒരു പരിധിവരെ സകല ഊര്‍ജ്ജങ്ങളുടേയും ദാതാവായ 'സൂര്യന്‍റെ പ്രകാശജ്യോതി ചന്ദ്രനാല്‍ മറക്കപ്പെടുക' എന്നത് അഹങ്കാരികള്‍ക്കുള്ള ആലങ്കാരികമായ പ്രഹരമാണ്. സാമ്രാജ്യങ്ങളുടേയും ഏകാധിപതികളുടേയും പതനമാണ് ,സമ്പത്തും സന്താനങ്ങളും, അറിവും, കഴിവും ,അധികാരവും, ആള്‍ബലവും തുടങ്ങി അഹങ്കരിക്കാന്‍ എന്തൊക്കെ ഉണ്ടായാലും, എത്രതന്നെ ഔന്നത്യം കാണിച്ചാലും, അവയെ നിയന്ത്രിക്കാന്‍ ദൈവിക ശക്തി പ്രാപ്തമാണെന്ന് ബോധ്യപ്പെടുത്തലാണ് إِذَا ٱلشَّمْسُ كُوِّرَتْ (സൂര്യന്‍ മറക്കപ്പെടുമ്പോള്‍) എന്ന സൂക്തത്തിന്‍റെ ആശയതലം.

ഈ സൂക്തത്തിന്‍റെ തുടര്‍വചനങ്ങളിലുള്ള പ്രതിപാദ്യങ്ങളും ശാസ്ത്രീയവും യുക്തിപൂര്‍ണ്ണവുമായി, വേദാശയത്തോട് സമരസപ്പെടുന്ന രീതിയില്‍ വായിച്ചെടുക്കേണ്ടത് അനിവാര്യമാണ്

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!