ഗ്രഹണങ്ങളും ഖുര്‍ആനും 5
ഗ്രഹണങ്ങളും ഖുര്‍ആനും 5
🌗🔅🔅▪️▪️▪️🔅🔅🌗
ഗ്രഹണങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങള്‍ മാത്രമാണ്. പ്രപഞ്ചത്തിലെ കോടാനകോടി നക്ഷത്രങ്ങളും ഗ്രഹോപഗ്രഹങ്ങളും ഭ്രമണ പരിക്രമണങ്ങളില്‍ അനുസ്യൂതം തുടരുന്നവയാണ്. ആ സഞ്ചരത്തിനിടയില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുന്നത് പോലെ മറ്റ് നക്ഷത്രാദി ഗോളങ്ങള്‍ ഒരുമിച്ച് നേര്‍രേഖയില്‍ വരാനിടയായാല്‍ അവിടെയൊക്കെ ഈ പ്രതിഭാസം നടക്കും. ഇത് യാദൃച്ഛികമോ അത്ഭുത പ്രതിഭാസമോ അല്ല.
നമ്മുടെ സൗരയൂഥത്തിലെ സൂര്യനെയും ഭൂമിയേയും ചന്ദ്രനെയും മാത്രം പരിഗണിച്ചാണല്ലോ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നാം ഗണിക്കുന്നത്.
ഒരുവര്‍ഷം ചുരുങ്ങിയത് രണ്ട് സൂര്യഗ്രഹണവും രണ്ട് ചന്ദ്രഗ്രഹണവും സംഭവിക്കും. അധികരിച്ചാല്‍ അവ ഏഴ് തവണവരെ ആവര്‍ത്തിക്കാമെന്ന് ഗോളശാസ്ത്രജ്ഞന്‍മാര്‍ സാക്ഷീകരിക്കുന്നു.
2025-ൽ സംഭവിക്കുന്ന പ്രധാന ഗ്രഹണങ്ങളുടെ സംഗ്രഹം താഴെ കൊടുക്കുന്നു.
മാർച്ച് 13,14 തിയതികളില്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണം നടന്നിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യയുടെ അധിക ഭാഗങ്ങളിലും ഇത് ദൃശ്യമായിട്ടുണ്ട്.
2025 മാർച്ച് 29ന് ഭാഗിക സൂര്യഗ്രഹണം സംഭവിച്ചിരുന്നു. യൂറോപ്പ്, നോർത്ത് അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവയിൽ ദൃശ്യമായ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല.
അതുപോലെ ഈ വര്‍ഷം സെപ്റ്റംബർ 7ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് സംഭവിച്ചത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവയിൽ ദൃശ്യമാണ്.
ഇന്ത്യയിൽ ആദ്യാവസാനം വരെ കാണാൻ സാധിച്ചിരുന്നല്ലോ?.
സെപ്റ്റംബർ 21ന് ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നതാണ്. ന്യൂസിലാന്‍റ്,ഈസ്റ്റേൺ ഓസ്ട്രേലിയ, ആന്റാർകറിക എന്നിവിടങ്ങളില്‍ ദൃശ്യമാണെങ്കിലും ഇന്ത്യയിൽ കാണാനിടയില്ല.
ഈ വിഷയം ഉദ്ധരിച്ചത് ഗ്രഹണങ്ങളുടെ സര്‍വ്വസാധാരണത്വം വ്യക്തമാക്കാനാണ്. ഇതില്‍ അസാധാരണത്വമോ അല്‍ഭുതമോ ഇല്ല എന്നും ഇത് അന്ത്യനാളിന്‍റെ അടയാളമായി ചിത്രീകരിക്കുന്നത് ശാസ്ത്രബോധത്തിന്‍റെ അജ്ഞതമാത്രമാണെന്നും വ്യക്തമാക്കാനുമാണ്.
ഇസ്ലാമിക പ്രമാണമായ ഖുര്‍ആനും ഗ്രഹണങ്ങളെ കുറിച്ചുള്ള സൂചന നല്‍കുന്നതായി കാണാം. പ്രവാചകനെ ശാസ്ത്രബോധമോ പാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് ധാരണപോലുമില്ലാത്ത വ്യക്തിത്വമായി ചിത്രീകരിക്കാനാണ് വേദവിരോധികള്‍ പ്രമാണവിരുദ്ധ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്നത്. ഖുര്‍ആന്‍ സൂര്യചന്ദ്രാദി ആകാശഗോളങ്ങളുടെ ചലനത്തെക്കുറിച്ചും അതിന്‍റെ കണിശതയെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചിട്ടും പ്രവാചകന്‍ ഗ്രഹണസമയത്ത് ഭയവിഹ്വലത പ്രകടിപ്പിച്ച് പ്രാര്‍ത്ഥനാ നിരതനായി എന്ന വര്‍ണ്ണന പ്രവാചകനെ ഇകഴ്ത്താനുള്ള 'ജൂതതന്ത്രം' മാത്രമാണ്.
ഹദീസ് സഹീഹ് മുസ്ലിമില്‍ അബൂ മൂസാ അൽ-അശ്‌അരി ഉദ്ധരിച്ചിരിക്കുന്ന 912ാം നമ്പര്‍ ഹദീസിലാണ് ഈ വിഷയം ഉള്ളത്.
> خَسَفَتِ الشَّمْسُ فِي زَمَنِ النَّبِيِّ فَقَامَ فَزِعًا يَخْشَى أَنْ تَكُونَ السَّاعَةُ حَتَّى أَتَى الْمَسْجِدَ فَقَامَ يُصَلِّي بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ مَا رَأَيْتُهُ يَفْعَلُهُ فِي صَلاَةٍ قَطُّ ثُمَّ قَالَ: "إِنَّ هَذِهِ الآيَاتِ الَّتِي يُرْسِلُ اللَّهُ، لاَ تَكُونُ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، وَلَكِنَّ اللَّهَ يُرْسِلُهَا يُخَوِّفُ بِهَا عِبَادَهُ، فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَار
അബൂ മൂസാ പറയുന്നു:
> “നബിയുടെ കാലത്ത് സൂര്യഗ്രഹണം സംഭവിച്ചു. അദ്ദേഹം ഭീതിയോടെ എഴുന്നേറ്റു; അത് അന്ത്യദിനത്തിന്റെ അടയാളമാകുമോ എന്ന് ആശങ്കപ്പെട്ടു. ശേഷം അദ്ദേഹം മസ്ജിദിലേക്കു ചെന്നു. അവിടെ അദ്ദേഹം വളരെ നീണ്ടുനില്‍ക്കുന്ന,നിന്നും, വണങ്ങിയും, സാഷ്ടാംഗം പ്രണമിച്ചും കൊണ്ട് ഒരു നമസ്‌കാരം ചെയ്തു. ഞാൻ ഒരിക്കലും അദ്ദേഹത്തെ അങ്ങനെ പ്രാർത്ഥിക്കുന്നതായി കണ്ടിട്ടില്ല. പിന്നെ അദ്ദേഹം പറഞ്ഞു: ‘ഇവ അല്ലാഹുവിന്‍റെ അടയാളങ്ങളാണ്. ഇവ ഒരാളുടെ മരണം കൊണ്ടോ ജനനം കൊണ്ടോ സംഭവിക്കുന്നതല്ല. മറിച്ച് അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നതിനായാണ് ഇവ അയക്കുന്നത്. അതിനാല്‍ നിങ്ങള്‍ അതില്‍നിന്ന് എന്തെങ്കിലും കണ്ടാല്‍ അല്ലാഹുവിനെ ഓര്‍ക്കാനും, അവനോട് ദുആ ചെയ്യാനും, അവനോട് മാപ്പ് ചോദിക്കാനും നീങ്ങുക.’
ഇതില്‍ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തുക എന്ന പൈശാചിക ശൈലി കാണാന്‍ സാധിക്കും.
ഗ്രഹണങ്ങള്‍ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അത് ഒരു വ്യക്തിയുടെ ജനനത്തേയോ, മരണത്തേയോ സൂചിപ്പിക്കുന്നതല്ലെന്നും വ്യക്തമാക്കുന്നു. അതുപോലെ അസ്വാഭാവികതയുള്ളതോ ഭയാശങ്ക പരത്തുന്നതോ അല്ലെന്നതും വ്യക്തമാണ്. പ്രവാചക പുത്രന്‍റെ മരണ പശ്ചാത്തലവുമായി ഇതിനെ ബന്ധിപ്പിച്ച സന്ദര്‍ഭത്തിലാണ് ഈ വിശദീകരണം. അപ്പോള്‍ ''സ്വാഭാവിക ഗ്രഹണം'' എങ്ങിനെ അന്ത്യദിനത്തിന്‍റെ അടയാളമാകും എന്ന ചോദ്യം സുചിന്തിതമാണ്.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!