HILAL

മാസപ്പിറവി 7

F
Fasalullah Hussain
Published on June 14, 2026

പ്രദോഷമോ പ്രഭാതമോ ദിനാരംഭം
▪️▪️🔅🔅▪️🔅🔅▪️▪️

ഇസ്ലാമിക ദിനാരംഭം സൂര്യാസ്തമനം മുതല്‍ക്കാണെന്നാണ്  പരമ്പരഗതമായി മനസിലാക്കിവരുന്നത്. അത് സത്യവുമാണ്. ഖുര്‍ ആനിക തെളിവുകളും ആ നിഗമനത്തിനാണ്. മറിച്ച് പകലാണ് ദിവസത്തിന്‍റെ ആദ്യഭാഗമെന്നും  സൂര്യോദയം മുതലാണ് ദിവസം തുടങ്ങുന്നതെന്നും  പറയുന്നവര്‍ പ്രമാണ ബന്ധിതമായി എതിര്‍വാദം ഖണ്ഡിച്ച് ഉപോല്‍ബലകമായ ന്യായീകരണങ്ങള്‍ നിരത്തി വിഷയം  തെളിയിക്കേണ്ടതുമാണ് .പ്രഭാതമാണോ പ്രദോഷമാണോ ആദ്യമെന്നത് കോഴിയോ മുട്ടയോ എന്ന സമസ്യപോലെ ആവരുത്. ഉദയത്തെ  ദിനാരംഭമായി  ഉന്നയിക്കുന്നവര്‍ സാക്ഷ്യമായി ഉദ്ധരിക്കുന്നത് 36/40 ആണ്.
🔅لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
36-Ya Sin : 40

മേല്‍ സൂക്തത്തിലെ സൂര്യന്‍ നക്ഷത്രമാണ്.അത് സൗരയൂഥത്തിന്‍റെ കേന്ദ്രവുമാണ്. അത് സലക്ഷ്യം  അനന്തമായ രേഖീയ ചലനത്തിലാണെന്ന് വേദവും ശാസ്ത്രവും സമരസപ്പെട്ട് പറയുന്നു.
 സൂര്യന്‍റെ അഷ്ടഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രന്‍.
ഭൂമിയുടെ ഘടികാര ദിശയിലുള്ള ഭ്രമണം മൂലമാണ് സൂര്യന്‍ 24 മണിക്കൂറിനുള്ളില്‍ കിഴക്കുതിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ചന്ദ്രന്‍റെ പരിക്രമണവേഗം ഓരോ സൗരദിനത്തിലും 48 മിനുട്ട് സാവകാശത്തിലാണെന്നതും അതുകൊണ്ടാണ് ചന്ദ്രന് വൃദ്ധിക്ഷയം  സംഭവിക്കുന്നതെന്നതും അനിഷേധ്യമായ ശാസ്ത്ര സത്യം. ഈ വിജ്ഞാനീയത്തിലും, ഖുര്‍ ആന്‍ ഉള്‍കൊള്ളുന്നവരും പ്രമാണമാക്കുന്നവരും,  വിയോജിക്കുന്നില്ല.
 അപ്പോള്‍ لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ (ഒരിക്കലും സൂര്യന് ചന്ദ്രനെ പ്രാപിക്കാനാകില്ല) എന്ന ഖുര്‍ ആനിക പ്രയോഗത്തിന്‍റെ ആശയ വിജ്ഞാനം പരിചിന്തനത്തിന് വിധേയമാക്കുക.

 അപ്രകാരം തന്നെ രണ്ട് പ്രാപഞ്ചിക സത്യങ്ങളായ രാവും പകലും പരസ്പരം മറികടക്കില്ല എന്ന് പറഞ്ഞതിന്‍റെ സാരമോ..? ചാക്രികവും അനുസ്യൂതവുമായി ഭൂമിയുടെ ഭ്രമണ താളത്തില്‍ സൂര്യപ്രകാശം പതിക്കുന്നതും പതിക്കാത്തതുമായ ഭാഗങ്ങള്‍ മാറിമറയുന്നു. ഇതില്‍ ഏതാദ്യം എന്ന ചോദ്യം തന്നെ പ്രഹേളികയാണ്, വേദസാക്ഷ്യം ലഭിക്കുവോളം.
പകലിന്‍റെയും രാത്രിയുടെയും ദൈര്‍ഘ്യം സ്ഥല-കാല മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറും.ആ മാറ്റമല്ല സൂക്തത്തിന്‍റെ ആശയം എന്ന് വ്യക്തം.
ധ്രുവങ്ങളിൽ രാത്രിയുടെയും പകലിന്റെയും ദൈർഘ്യം - 6 മാസം വീതമാണല്ലോ..?  അപ്രകാരം പകല്‍ ഒരിക്കലും രാവിനെയും മറികടക്കില്ല.
 
അപ്പോള്‍ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ (രാവിന് പകലിനെ മറികടക്കാന്‍ സാധ്യമല്ല) എന്ന വേദ വചനത്തിന്‍റെ യഥാര്‍ത്ഥ താല്‍പര്യം എന്താണ്. രാവും പകലും രണ്ട് വിരുദ്ധ പ്രതിഭാസങ്ങളാണ്. അത് ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് സൂര്യന് അഭിമുഖമായ ഭാഗം മാറുന്നതിനനുസരിച്ച് മുന്നോട്ട് ഗമിക്കും. അത് വിശ്വാസവും അവിശ്വാസവും പോലെ ധ്രുവാന്തരങ്ങളുള്ളതാണ്. അവ പരസ്പര പൂരകങ്ങളോ സമരസപ്പെടുന്നതോ അല്ല. വേദപ്രകാശം ലഭിക്കുമ്പോള്‍ അവര്‍ നേര്‍മാര്‍ഗ്ഗത്തില്‍ തുടരും.

'''അവ ഓരോന്നും അതിന്‍റേതായ പാദകളില്‍ നീന്തികൊണ്ടിരിക്കുന്നു''' എന്നതിന്‍റെ സാരമോ..?
രാവും പകലും ഏത് പാദകളിലൂടെയാണ് ചരിക്കുന്നത്? 

 പരാമര്‍ശിത സൂക്തത്തിന് മുകളില്‍ 37ാം വചനത്തില്‍  രാത്രിയെയാണ് പ്രതിപാദ്യ കേന്ദ്രം.
🔅وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
36-Ya Sin : 37

ഖുര്‍ ആനിക ഉപമകളും ചിത്രീകരണങ്ങളും വിശ്വാസികളുടെ ബോധമണ്ഡലത്തെ ഉണര്‍ത്തുന്നതിനാണ്.
  അതിനാല്‍ ഈ സൂക്തം ഒരിക്കലും സൂര്യോദയമാണ് ദിനാരംഭം എന്നതിന് തെളിവല്ല.
ചിന്തിക്കുക ! ചിന്തിക്കുന്നവര്‍ക്കാണ് വേദവാക്യങ്ങള്‍ ദൃഷ്ടാന്തമാവുക.

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!